സന്നിധാനം : ഇത്തവണത്തെ മകരവിളക്കിന് പ്രത്യേകതകളേറെ. ആചാര ലംഘനമുണ്ടായെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ സന്നിധാനത്ത് വിപുലമായ പ്രത്യേക ശുദ്ധിക്രിയകളാണ് നടന്നത്. ക്രിയകളുടെ ഭാഗമായി പ്രസാദ ശുദ്ധി, സ്ഥലശുദ്ധി, പഞ്ചകലശത്തോടു കൂടിയ ബിബം ശുദ്ധി എന്നിവ നടന്നു. തിങ്കളാഴ്ച രാത്രി 7.52നാണ് സംക്രമപൂജ. ദീപാരാധനയ്ക്ക് ശേഷം മകരസംക്രമം നടക്കുന്നത് അപൂര്‍വമായാണ്. ഈ സമയം, ആചാരപൂര്‍വം തിരുവിതാംകൂര്‍ കൊട്ടരത്തില്‍ നിന്നും കൊണ്ടുവരുന്ന ദ്രവ്യങ്ങളാല്‍ അയ്യപ്പന് അഭിഷേകം നടത്തും.
തുടര്‍ന്ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടു കൂടി ഈ വര്‍ഷത്തെ മണ്ഡലം മകരവിളക്ക് ഉത്സവത്തിന് സമാപനമാകും.നേരത്തെ ബിന്ദുവും, കനഗദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ നടയടച്ച് തന്ത്രിയുടെ നേതൃത്വതത്തില്‍ ശുദ്ധിക്രിയകള്‍ നടത്തിയിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. അനുമതിയില്ലാതെ ശുദ്ധിക്രിയ നടത്തിയതില്‍ തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം ചോദിച്ചിട്ടുണ്ട്.
15 ദിവസങ്ങള്‍ക്കകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. എന്നാല്‍, ആചാരലംഘനമുണ്ടായെന്ന് സ്ഥിരീകരണമുണ്ടായാല്‍ പരിഹാര ക്രിയകള്‍ ചെയ്യുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് തന്ത്രി വ്യക്തമാക്കിയിരുന്നു.
Discussion about this post