മലപ്പുറം: മുസ്ലിം ലീഗിന്റെ സ്ത്രീ വിരോധത്തിന് ഈ തെരഞ്ഞെടുപ്പിലും മാറ്റമില്ല. ഇത്തവണയും വനിതകളെ മത്സരിപ്പിക്കേണ്ടെന്ന് ലീഗ് നേതൃത്വം തീരുമാനിച്ചു. ലീഗിനെ നിയന്ത്രിക്കുന്ന മതസംഘടനയായ സമസ്തയുടെ എതിര്‍പ്പാണ് സ്ത്രീകളെ രംഗത്തിറക്കാത്തതിന് കാരണം. സ്ത്രീകള്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നതും മത്സരിക്കുന്നതും മതവിരുദ്ധമെന്നാണ് സമസ്തയുടെ വാദം. ലീഗ് സംസ്ഥാന പ്രസിഡണ്ടായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമസ്തയുടെ വൈസ് പ്രസിഡണ്ടുമാണ്.
തെരഞ്ഞെടുപ്പില്‍ വനിതാ ലീഗ് സീറ്റ് ചോദിച്ച് വാങ്ങില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.കുല്‍സു ഇന്നലെ കോഴിക്കോട് പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടത് സ്ത്രീകള്‍ മത്സരിക്കില്ലെന്ന തുറന്നു പറച്ചിലായാണ് വിലയിരുത്തപ്പെടുന്നത്. ലോക്സഭയിലേക്ക് മത്സരിച്ചതുകൊണ്ടുമാത്രം മുസ്ലിം സ്ത്രീകളുടെ പ്രശ്നങ്ങള്‍ അവസാനിക്കില്ലെന്നും അവര്‍ പറഞ്ഞു.
മുസ്ലിം ലീഗിന്റെ ചരിത്രത്തില്‍ ഒരു തവണ മാത്രമാണ് വനിതാ സ്ഥാനാര്‍ത്ഥി മത്സരിച്ചത്. 1996 ല്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നും ഖമറുന്നീസ അന്‍വര്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പാര്‍ട്ടിയിലെ ഒരു വിഭാഗം തോല്‍പ്പിക്കുകയായിരുന്നുവെന്നും അന്ന് ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതകളെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ രംഗത്തുവന്നിരുന്നു. ലീഗിലെ വനിതാ നേതാക്കളുടെ കാര്യക്ഷമതയില്‍ ആര്‍ക്കും സംശയം വേണ്ടെന്നും. മല്‍സരിക്കാന്‍ യോഗ്യരായ നിരവധി വനിതകള്‍ സന്നദ്ധരായി രംഗത്തുവന്നിട്ടുണ്ടെന്നും വനിതാ ലീഗ് അധ്യക്ഷയായിരുന്ന ഖമറുന്നീസ അന്‍വര്‍ തുറന്നടിച്ചു. സ്ത്രീകള്‍ക്ക് സീറ്റ് നിഷേധിക്കുന്നത് സാമൂഹിക നീതിയുടെ നിഷേധമാണെന്ന് വനിതാ ലീഗ് അഖിലേന്ത്യാ ജനറല്‍സെക്രട്ടറി അഡ്വ. നൂര്‍ബിനാ റഷീദും പറഞ്ഞിരുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം ഉള്ളതിനാല്‍ സ്ത്രീകളെ മത്സരിപ്പിക്കാന്‍ ലീഗ് നിര്‍ബന്ധിതരാവാറുണ്ട്. സ്ഥാനാര്‍ത്ഥിയായ വനിതകള്‍ക്ക് പകരം ഭര്‍ത്താവിന്റെ ചിത്രം വച്ച് പോസ്റ്ററുകള്‍ അടിച്ചത് നേരത്തെ വിവാദമായിരുന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന വേദിയില്‍ പ്രസംഗിക്കാനെഴുന്നേറ്റ ഖമറുന്നിസ അന്‍വറിനെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ഹാജി ആക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സ്ത്രീകള്‍ ആണുങ്ങള്‍ക്കു മുമ്പില്‍ പ്രസംഗിക്കുന്ന പതിവില്ല എന്നു പറഞ്ഞ് ഖമറുന്നിസ അന്‍വറിനെ മായിന്‍ഹാജി വിലക്കുകയായിരുന്നു.
Discussion about this post