ന്യൂദല്‍ഹി: സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും ഇതിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കേന്ദ്ര കമ്മറ്റി തീരുമാനിച്ചതായും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ ലൈംഗികാതിക്രമം നടത്തിയ പി.കെ. ശശിക്കെതിരെ കൂടുതല്‍ നടപടി വേണ്ടെന്ന് തീരുമാനിച്ച കേന്ദ്ര കമ്മറ്റി യോഗത്തിലാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സമരത്തിനിറങ്ങാന്‍ ആഹ്വാനമുണ്ടായതെന്നാണ് വൈരുദ്ധ്യം. ശശിക്ക് ആറ് മാസത്തെ സസ്പെന്ഷന് നല്കിയ സംസ്ഥാന കമ്മറ്റിയുടെ തീരുമാനം കേന്ദ്ര കമ്മറ്റി ശരിവെച്ചതായും യച്ചൂരി പത്രസമ്മേളനത്തില്‍ പറഞ്ഞു. ശശിക്കെതിരെ കൂടുതല്‍ നടപടി വേണമെന്ന് ചൂണ്ടിക്കാട്ടി ഇരയായ പെണ്‍കുട്ടിയും വി.എസ്. അച്യുതാനന്ദനും നല്കിയ കത്ത് തള്ളിയാണ് കേന്ദ്ര കമ്മറ്റി തീരുമാനം. പാര്‍ട്ടിയിലെ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനോ അവരെ പീഡിപ്പിക്കുന്നവര്‍ക്ക് മതിയായ ശിക്ഷ നല്‍കാനോ തയ്യാറാകാത്ത പാര്‍ട്ടിയാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പറഞ്ഞ് പരിഹാസ്യരാകുന്നത്. ശശിക്കെതിരായ പരാതി പോലീസിന് കൈമാറാനും പാര്‍ട്ടി തയ്യാറാകുന്നില്ല.
ശശി എംഎല്‍എ സ്ഥാനം രാജിവെക്കാത്തതിനെയും യച്ചൂരി ന്യായീകരിച്ചു. നിലവില്‍ ശശിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. ജനങ്ങളാണ് എംഎല്‍എയായി തെരഞ്ഞെടുത്തത്. അതില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല. ഉയര്‍ന്ന ശിക്ഷയാണ് ശശിക്ക് നല്‍കിയത്. ആറ് മാസത്തെ സസ്പെന്ഷന് ചെറുതല്ല. സസ്പെന്ഷന് കാലാവധി പൂര്‍ത്തിയായാലും പ്രാഥമിക അംഗത്വത്തിലേക്ക് മാത്രമേ വരാന്‍ സാധിക്കുകയുള്ളു. സസ്പെന്റ് ചെയ്യപ്പെടുമ്പോള്‍ ഉണ്ടായിരുന്ന സ്ഥാനത്തേക്ക് തിരിച്ചെത്താനാവില്ല. അന്വേഷണ റിപ്പോര്‍ട്ട് കാണാതെയാണ് ശശിക്കെതിരായ നടപടി ശരിവെച്ചതെന്നും യച്ചൂരി വെളിപ്പെടുത്തി.
Discussion about this post