ന്യൂഡല്‍ഹി: അയ്യപ്പ ഭക്തരുടെ പ്രതിഷേധം ഭയന്ന് ഡൽഹിയിലെ പരിപാടിയുടെ വേദി മാറ്റി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രഥമ ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്കാരം മോഹിനിയാട്ടം നര്‍ത്തകി ഡോ.കനക് റെലേയ്ക്ക് സമ്മാനിക്കുന്ന പരിപാടിയുടെ വേദിയാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് മാറ്റിയത്. ശനിയാഴ്ച വൈകിട്ട് റാഫി മാർഗിലുള്ള കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലാണ് ആദ്യം പരിപാടി തീരുമാനിച്ചിരുന്നത്. ഇതനുസരിച്ചുള്ള ക്ഷണക്കത്ത് പബ്ലിക് റിലേഷൻസ് വകുപ്പ് ഇറക്കുകയും ചെയ്തു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതിന് ശേഷം അവസാന നിമിഷമാണ് വേദി മാറ്റിയത്. വെള്ളിയാഴ്ച രാത്രി തിടുക്കത്തിൽ കേരള ഹൗസിൽ താൽക്കാലിക പന്തൽ നിർമ്മിക്കുകയും ചെയ്തു.
കനത്ത വാടകയാണ് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബ് ഈടാക്കുന്നത്. ബുക്ക് ചെയ്യുമ്പോൾത്തന്നെ പണം നൽകണം. അവസാന നിമിഷമാണ് പരിപാടി റദ്ദാക്കിയതെന്നതിനാൽ അടച്ച പണം തിരികെക്കിട്ടില്ല. രണ്ട് ലക്ഷത്തോളം രൂപയാണ് ഇരട്ടച്ചങ്കനെന്ന് അനുയായികൾ വിശേഷിപ്പിക്കുന്ന പിണറായിയുടെ പേടി കാരണം സർക്കാർ ഖജനാവിന് നഷ്ടം. ഇതിന് പുറമെയാണ് കേരള ഹൗസിൽ പന്തൽ ഇടാൻ ചെലവായ തുക. കോൺഫറൻസ് ഹാൾ ഉണ്ടായിട്ടും പന്തൽ വേണമെന്ന് അധികൃതർ വാശിപിടിക്കുകയായിരുന്നു.
പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്നതിനാണ് പിണറായി ഡൽഹിയിലെത്തിയത്. യാത്ര സർക്കാർ ചെലവിൽ നടത്തുന്നതിന് വേണ്ടിയാണ് കേരളത്തിൽ നടത്തേണ്ട അവാർഡ്ദാന ചടങ്ങ് ഡൽഹിയിലാക്കിയത്.
കല നിശബ്ദമാകുന്നിടത്ത് ഫാസിസം വേരുപിടിക്കുമെന്നും കലാകാരന്മാരുടെ നിതാന്ത ജാഗ്രത ഇക്കാര്യത്തിലുണ്ടാകണമെന്നും ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. മൂന്നുലക്ഷം രൂപയും കാനായി കുഞ്ഞിരാമന് രൂപകല്പന ചെയ്ത ശില്‍പ്പവും പ്രശസ്തി പത്രവും മുഖ്യമന്ത്രി സമ്മാനിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗുരു ഗോപിനാഥ് നടന ഗ്രാമം വൈസ് ചെയര്മാന് കെ.സി.വിക്രമന് സ്വാഗതം പറഞ്ഞു. ഓംചേരി എന്‍.എന്‍.പിള്ള, കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ പുനീത് കുമാര്‍ എന്നിവർ സംസാരിച്ചു
Discussion about this post