ന്യൂദല്‍ഹി: പോലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളും സന്നിധാനത്തെ സംഘര്‍ഷാവസ്ഥയും ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം കുറച്ചതിലെ തിരിച്ചടി മറികടക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശവുമായി സിപിഎം. വരുംദിവസങ്ങളില്‍ പരമാവധിയാളുകള്‍ മാലയിട്ട് മലക്ക് പോകണമെന്നാണ് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്. വാക്കാലുള്ള നിര്‍ദ്ദേശം കീഴ്ഘടകങ്ങള്‍ക്ക് കൈമാറിക്കഴിഞ്ഞു.
മണ്ഡല കാലം തുടങ്ങി ചൊവ്വാഴ്ച്ച വരെ 775911 പേരാണ് ശബരിമലയിലെത്തിയത്. ശരാശരി 40837 പേര് മാത്രമാണ് ഒരു ദിവസം മല ചവിട്ടുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഇത് 80000ത്തിന് മുകളിലായിരുന്നു. തീര്‍ത്ഥാടകരുടെ കുറവ് ദേവസ്വം വരുമാനത്തെ ബാധിച്ചതിനൊപ്പം രാഷ്ട്രീയമായും ക്ഷീണം ചെയ്തു. പോലീസിന്റെ നിയന്ത്രണങ്ങളും അടിസ്ഥാന സൗകര്യമില്ലായ്മയുമാണ് ഭക്തരെ അകറ്റുന്നതെന്ന് വിമര്‍ശനവും ഉയര്‍ന്നു. ഹൈക്കോടതി നിരവധി തവണ സര്‍ക്കാരിന് താക്കീത് നല്കിയതും തിരിച്ചടിയായി. ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന ഹിന്ദു സംഘടനകളുടെ ആരോപണത്തിന് ശക്തിപകരുന്നതായിരുന്നു ഇതെല്ലാം. ഇതോടെയാണ് മലകയറാന്‍ പ്രവര്‍ത്തകരെ തയ്യാറാക്കാന്‍ സിപിഎം നിര്‍ബദ്ധിതരായത്. ഇനിയുള്ള ദിവസങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിച്ചാല്‍ സംഘപരിവാര്‍ സംഘടനകളുടെ സമരമാണ് ഭക്തരെ അകറ്റിയതെന്ന രാഷ്ട്രീയ ആരോപണത്തിന് ബലംപകരുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. യുവതീപ്രവേശനത്തില്നിന്നും സര്‍ക്കാര്‍ പിന്മാറിയതിനാല് ശബരിമല ഇപ്പോള്‍ ശാന്തമാണ്.
എന്നാല്‍, നിര്‍ദ്ദേശം പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അമര്‍ഷത്തിനാണ് ഇടയാക്കിയിട്ടുള്ളത്. ശബരിമല തീര്‍ത്ഥാടനം നടത്തിയതിന് നേരത്തെ സിപിഎം പലയിടത്തും പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായിരുന്നു ഇത് കൂടുതലും. അന്ന് മാലയിട്ടതിന് പുറത്താക്കിയിട്ട് ഇപ്പോള്‍ മലകറാന്‍ പറയുന്നത് വിരോധാഭാസമാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്താനാവില്ലെന്നും കാസര്‍കോട് ജില്ലയിലെ ഒരു ലോക്കല്‍ സെക്രട്ടറി പ്രതികരിച്ചു. യുവതീപ്രവേശന വിധിയുണ്ടായതിന് പിന്നാലെ ശബരിമലയെയും ആചാരങ്ങളെയും പരിഹസിച്ച് രംഗത്തുവന്നവര്‍ മാലയിട്ടാല്‍ പ്രദേശത്തെ ജനങ്ങള്‍ എങ്ങനെയാണ് സ്വീകരിക്കുകയെന്നതും പ്രാദേശിക നേതൃത്വത്തെ അലട്ടുന്നുണ്ട്. നേരത്തെ യുവതികളെ തയ്യാറാക്കാന്‍ ഇത്തരത്തില്‍ സിപിഎം നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും നടന്നില്ല.
Discussion about this post