ഭൂത ഭൂത ഭൂതേശ്വരായ
യോഗ യോഗ യോഗീശ്വരായ
കാല കാല കാലേശ്വരായ
ശിവ ശിവ സര്‍വ്വേശ്വരായ
ശംഭോ ശംഭോ മഹാദേവായ
പഞ്ചഭൂതാത്മകമായ ഈ പ്രപഞ്ചത്തിൽ സർവഭൂതനാഥനായ പരംപൊരുളാണ് മഹാദേവൻ. കടുത്ത സാധനയിലൂടെ ഭക്തൻ എത്തിച്ചേരുന്ന യോഗാവസ്ഥയും പ്രപഞ്ചനാഥനായ പരമേശ്വരൻ പ്രതിനിധാനം ചെയ്യുന്നു, ഒപ്പം സർവവും സൃഷ്ടമാവുകയും വിലയനം ചെയ്യുന്നതുമായ കാലത്തെയും.
അഞ്ചു മൂലകങ്ങളുടെ, പഞ്ചഭൂതങ്ങളുടെ, അധീശനാവുക – എന്നാല്‍ എല്ലാം ആയി. ആരോഗ്യം, ഐശ്വര്യം, അധികാരം, വൈഭവം, എന്തെല്ലാം വേണോ, അതെല്ലാം മഹാദേവ പൂജയിലൂടെ സാധ്യമാണെന്ന ഒരറ്റ വസ്തുത കൊണ്ട് തന്നെ അനാദി കാലം മുതൽക്ക് മഹാദേവ പൂജ അത്യന്തം ശ്രേഷ്ഠകരമായി കരുതി വന്നിരുന്നു. അത്തരത്തിൽ ഉത്തര കേരളത്തിൽ സ്ഥാപിതമായ മഹാക്ഷേത്രങ്ങളിലൊന്നാണ് കാസർഗോഡ് ജില്ലയിലെ ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ടയിൽ നിന്നും ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയുള്ള വ്യാസേശ്വരം ശിവക്ഷേത്രം.
ഭാരതത്തിലെ ഗുരുപരമ്പര ഈശ്വരനില്‍നിന്ന് ആരംഭിക്കുന്നതായാണു സങ്കല്പം. ആ ഗുരുപരമ്പരയില്‍ പ്രഥമസ്ഥാനീയരായ ആചാര്യന്മാരുടെ കൂട്ടത്തിലാണ് വ്യാസമഹര്‍ഷിയുടെ സ്ഥാനവും. വിശാല ബുദ്ധിയും ജ്ഞാനമയ പ്രദീപ്തവുമായ വ്യാസദേവൻ തപസ്സനുഷ്ഠിച്ചത് കൊണ്ട് ഈ പ്രദേശം വ്യാസേശ്വരം എന്ന് പ്രസിദ്ധമായി. ഇതാണ് പിന്നീട് ലോപിച്ച് വ്യാലേശ്വരവും ശേഷം വേലാശ്വരവുമായത്. ചിരഞ്ജീവിയായ സാക്ഷാൽ വേദവ്യാസ മഹർഷിയാണ് വ്യാസേശ്വരം ശിവക്ഷേത്രത്തിൽ പ്രതിഷ്ഠ നിർവഹിച്ചതെന്നാണ് ഐതിഹ്യം.
പ്രശാന്തസുന്ദരവും പ്രകൃതി രമണീയവുമായ ഒരു ആശ്രമ സങ്കേതത്തിന്റെ പ്രതീതി ഉളവാക്കുന്ന തപോഭൂമിയിൽ ത്രേതായുഗത്തോളം പൗരാണികത്വമുള്ള ഭൂഗർഭസ്ഥിതമായ ഒരു സ്വയംഭൂ ലിംഗത്തിന്റെ ഉപരിഭാഗത്തായി പ്രതിഷ്ഠിക്കപ്പെട്ടതാണ് വ്യാസേശ്വരത്തെ ശിവപ്രതിഷ്ഠ. ഒപ്പം ഉപദേവന്മാരായി വിഘ്ന നാശകനായ ഗണേശനും, വനശാസ്താവുമുണ്ട്. ഉപദേവന്മാരുടെ കൂട്ടത്തിൽ വനശാസ്താവ് മാത്രമല്ല ശൈവഗുണ സങ്കല്പമായ കാവും ബ്രഹ്മ രക്ഷസ്സും ഉണ്ടെന്നത് ക്ഷേത്രത്തിന്റെ പൗരാണികത വിളിച്ചോതുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട ഗുഹ ഈ ചിന്തയെ ബലപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ഇന്നും കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശത്ത് ഒരിക്കിലും വറ്റാത്തതും ഔഷധഗുണ സമ്പന്നവും പരിപാവനവുമായ ഒരു ദിവ്യതീർത്ഥത്തിന്റെ സാന്നിധ്യമാണ് വ്യാസേശ്വരത്തിന്റെ ആത്മീയ ചൈതന്യ ധാരയ്ക്ക് കാരണമെന്ന് കാണാം. സർവ്വപാപ വിനാശിനിയും മുക്തിപ്രദായിനിയുമായ ഗംഗ തന്നെയാണ് ഈ തീർത്ഥപ്രവാഹമായി പറയുന്നത്. പ്രാചീന കാലത്ത് ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പിതൃ തർപ്പണത്തിനായി വ്യാസേശ്വരത്തേക്ക് പ്രവഹിച്ചിരുന്നതും ഇക്കാരണം കൊണ്ടായിരിക്കാം. തീർത്ഥസ്ഥാനത്ത് വ്യാസഗുരുവിന്റേതായി പറയപ്പെടുന്ന കൽപ്പാദങ്ങളുണ്ട്. ഇവിടെ ഗുരുവിനെ സങ്കൽപ്പിക്കണമെന്ന അഷ്ടമംഗല്യ പ്രശ്ന നിർദ്ദേശപ്രകാരം വ്യാസപൗർണമി ദിനത്തിൽ പ്രത്യേക പൂജയും നൈവേദ്യവും നടത്തിവരുന്നു.
ചരിത്രപരമായ വസ്തുതകൾ പരിശോധിക്കുമ്പോൾ പതിനാറാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യഭാഗത്തിനിപ്പുറം വരെ (1499 – 1763) കർണ്ണാടകയുടെ ദക്ഷിണഭാഗം ഭരിച്ചിരുന്ന ഇക്കേരി നായ്ക്കന്മാരുടെ രാജഭരണത്തോളം പൗരാണികതയാണ് ക്ഷേത്രം അവകാശപ്പെടുന്നത്. രാജ്യ സുരക്ഷയ്ക്കായി ബേക്കൽ, ഹോസ്ദുർഗ് എന്നിവിടങ്ങളിലെ കോട്ടകൾ പണിതപ്പോൾ കോട്ട ക്ഷത്രിയർ അഥവാ കോട്ടയാർ – രാമരാജ ക്ഷത്രിയർക്കായിരുന്നത്രെ ക്ഷേത്രത്തിന്റെ ചുമതല. ക്ഷേത്രത്തിന്റെ സമീപത്തായി ഇന്നും താമസിച്ചവരുന്ന, കന്നഡ മാതൃഭാഷയായ ചേരിയക്കാരൻമാർ ഇവരുടെ പിന്മുറക്കാരാണെന്ന് വിശ്വസിക്കപ്പെടുന്നു.
ഇക്കേരി നായ്ക്കന്മാരുടെ തനത് ശൈലി വ്യാസേശ്വരം ക്ഷേത്രവാസ്തുവിൽ പ്രതിഫലിക്കുന്നുണ്ട്. ചെങ്കല്ല് കൊണ്ട് നിർമിച്ച ക്ഷേത്ര ശ്രീകോവിലിന്റെ മുകൾഭാഗത്തും ചെങ്കല്ല് പാകിയിരിക്കുന്നു. മൂന്നു മുതൽ നാലുവരെ സെന്റിമീറ്റർ മാത്രം വീതിയും പത്തോളം സെന്റിമീറ്റർ നീളവുമുള്ള ഓടാണ് മേൽക്കൂരയിൽ. സാധാരണ നിലയിൽ കരിങ്കല്ലിൽ തീർത്ത വ്യാളി, ഗജം എന്നിവയാണ് സോപാനത്തിന്റെ രൂപമെങ്കിൽ ഇവിടുത്തെ ചെങ്കൽ സോപാനത്തിന് ആടിന്റെ രൂപമാണ്. ക്ഷേത്രത്തിലെ കിണറിനുമുണ്ട് സവിശേഷത. ചെങ്കല്ലിൽ കൊത്തിയിറക്കി നിർമിച്ച ആഴമുള്ള കിണറിൽ പടവോ ഇറങ്ങാൻ സഹായിക്കുന്ന യാതൊരു നിർമിതിയുമില്ലെന്നത് ആശ്ചര്യമുളവാക്കുന്നു. പരിസരപ്രദേശങ്ങളിലെ കിണറുകൾ വറ്റിവരണ്ടു കിടക്കുമ്പോഴും ഈ കിണറ്റിലെ സുലഭമായ ജലസാന്നിധ്യം ആശ്ചര്യകരമാണ്.
ഏറെയൊക്ക അന്യാധീനപ്പെട്ടിട്ടുണ്ടെങ്കിലും ഒരു വനാന്തരീക്ഷം ഇന്നുമുണ്ട് വ്യാസേശ്വരത്ത്. തീർത്ഥക്കുളം സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ മറുവശത്ത് പാറക്കെട്ടിലൂടെ ഊറിയിറങ്ങുന്ന തീർത്ഥ ധാരയുണ്ട്. ആദ്യം ഒരു ചെറിയ കൽക്കെട്ടിലും ശേഷം സമീപത്തെ കുളത്തിലും തീർത്ഥജലം സംഭരിക്കപ്പെടുന്നു. ഇത്തിരി മാറി കാടുമൂടിയ ഒരു ഗുഹ. ഇവിടെയാണ് വ്യാസമഹർഷി തപസ്സനുഷ്ടിച്ചതായി പറയപ്പെടുന്നത്. ഭക്ഷണാവശ്യങ്ങൾക്കായി ഉരുളി കമിഴ്ത്തിയ പാടു പോലും ഇവിടെ കാണാമെന്ന് പഴമക്കാർ പറയുന്നു. അനിർവചനീയമായ അനുഭവമാണ് ഈ അന്തരീക്ഷം സന്ദർശകന് പകരുന്നത്. ഒരുപക്ഷെ ഇതുമാത്രം മതി ഒരു സാധകനിൽ ഈശ്വര ചൈതന്യം നിറക്കാൻ. പ്രകൃതി പുരുഷ സംയോഗ രൂപം തന്നെയാണല്ലോ ശിവം!
ശത്രുക്കളുടെ ആക്രമണത്തിനിരയായി അനേകം ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ട കാലത്താണ് ഈ മഹാക്ഷേത്രത്തിന്റെ ക്ഷയവും ആരംഭിക്കുന്നത്. തന്റെ കുപ്രസിദ്ധമായ പടയോട്ടക്കാലത്ത് ഈ പുണ്യക്ഷേത്രത്തെ ആക്രമിച്ച ടിപ്പു ശ്രീകോവിലിൽ കടന്ന് ശിവലിംഗത്തെ വെട്ടിയതായി പഴമക്കാർ പറയുമ്പോൾ അതിന്റെ അവശേഷിപ്പായി നീണ്ട ഒരു പാടുണ്ടിവിടെ. ടിപ്പു മഹത്തായ നമ്മുടെ സംസ്കാരത്തിനേൽപ്പിച്ച അനേകം പാടുകളിലൊന്ന്!
തങ്ങളുടെ പ്രൗഢ കാലത്തിന്റെ അന്ത്യമറിഞ്ഞ കോട്ടയാർ വംശീയർ ഒടുവിൽ ശ്രീ പുല്ലൂരപ്പന്റെ സന്നിധിയിൽ ഭരണമേൽപ്പിച്ച് ഒഴിഞ്ഞു പോവുകയാണത്രെ ഉണ്ടായത്. അങ്ങനെ വ്യാസേശ്വരം ക്ഷേത്രം പുല്ലൂർ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രേശന്മായായ നാലില്ലക്കാരുടെ കൈവശം വന്നുചേർന്നു. നാടിന്റെ ക്ഷേമൈശ്വര്യങ്ങൾക്ക് നിദാനമായ ഈ ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങൾ അപ്പോഴും ഭംഗിയായി നടന്നു.
എന്നാൽ ഭൂപരിഷ്കരണ നിയമം വന്നതോടു കൂടി ക്ഷേത്രത്തിന്റെ ഭൗതിക നാശം അതിന്റെ പരിസമാപ്തിയിലെത്തുകയായിരുന്നു. സാമ്പത്തിക പരാധീനത കാരണം ക്ഷേത്രോത്സവങ്ങൾക്ക് മാറ്റ് കുറഞ്ഞു. നിത്യ നൈമിത്തിക കർമങ്ങൾ നാമമാത്രമായി ക്ഷേത്രം ജീർണാവസ്ഥയെ പ്രാപിച്ചപ്പോൾ നാടിന്റെ ഐശ്വര്യ പ്രഭവവും അടയുകയായിരുന്നു. പക്ഷെ ഇല്ലായ്മകൾക്കിടയിലും അഭൂതപൂർവമായ ആ ദേവചൈതന്യം നമുക്കിന്നും ഇവിടെ അനുഭവഗോചരമാണ്. അതുകൊണ്ട് തന്നെയായിരിക്കും കാലാകാലങ്ങളിൽ ക്ഷേത്ര പുനരുദ്ധാരണത്തിനായി നമ്മെ പ്രേരിപ്പിക്കുന്നതും.
ക്ഷേത്രത്തിലെ മാലിന്യങ്ങൾ നീക്കി നവീകരിക്കുകയും, നന്ദി വിഗ്രഹവും ഉപദേവന്മാരെയും യഥാവിധി പ്രതിഷ്ഠിക്കുകയും, തീർത്ഥം, കുളം, ഗുഹ എന്നിവ സംരക്ഷിക്കുകയെന്നതാണ് പ്രശ്നവിധി. മഹാക്ഷേത്രത്തിനനുയോജ്യമായ വിധത്തിൽ പ്രാകാരവും ചുറ്റമ്പലവും ഉത്സവ ബലിബിംബവും പ്രതിഷ്ഠിക്കേണ്ടതുണ്ട്. ലക്ഷക്കണക്കിന് ധനം ചിലവഴിച്ച് സമീപ ക്ഷേത്രങ്ങളിൽ ഉത്സവാഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ എത്ര അനായാസമായാണ് ഈ പുരാതന ക്ഷേത്രം വിസ്മരിക്കപ്പെടുന്നതെന്ന് അത്ഭുതം കൂറാതെ വയ്യ.
ജീർണതയുടെ വിസ്മൃതിയിലാണ് ഇന്ന് ഈ മഹാക്ഷേത്രം. മുൻപെങ്ങോ തയ്യാറാക്കിയ നിർമിതി ചിത്രത്തിലെ പാതിപോലും പണി തീരാത്ത ചെങ്കൽ ഭിത്തികൾ മാറാല പിടിച്ചു കിടക്കുന്നു. മൂലയിലായി ഭഗവാന് നൈവേദ്യമൊരുക്കാൻ കൂട്ടിയ അടുപ്പിൽ കനലെരിഞ്ഞു കഴിഞ്ഞിരിക്കുന്നു. അങ്ങുമിങ്ങും ചിതറിക്കിടക്കുന്ന ക്ലാവുപിടിച്ച കുറെയേറെ പാത്രങ്ങൾ. പണിതീരാത്ത ചുറ്റമ്പലത്തിനുള്ളിലെ ശ്രീകോവിലിനുള്ളിൽ തേജസ്വിയായ ഒരു ബ്രാഹ്മണന്റെ ശ്രുതിമധുരമായ മന്ത്രോച്ചാരണങ്ങൾ മുഴങ്ങുമ്പോൾ ചുറ്റിലും മനോഹരമായ ഒരു നിശബ്ദതയാണ്. ആ നിശബ്ദതയിൽ അറിയാം, അവാച്യമായ ആ അനുഭൂതി – ശിവസാക്ഷാത്കാരത്തിന്റെ ജീവിതപുണ്യം!
വ്യാസേശ്വരം കാത്തിരിക്കുകയാണ്, നിത്യ ജീവിതത്തിലെ തിരക്കുകൾക്കും പ്രശ്നങ്ങൾക്കും ഒരിടവേള നൽകി നാമജപത്തിൽ ആശ്രയം തേടുന്ന ഏതാനും മനുഷ്യരെ; മഹാദേവനിൽ സ്വയമർപ്പിച്ച് ആ കൃപാകടാക്ഷങ്ങൾ വേണ്ടുവോളം നുകരാൻ കാമിക്കുന്ന, ജന്മജന്മാന്തരങ്ങൾ വരെ ആ സുകൃതം മുറുകെപ്പിടിച്ച് ജീവിതയാത്ര തുടരാനാഗ്രഹിക്കുന്ന ശിവഭക്തരെ! അവരുടെ നിസ്സാരമെന്ന് തോന്നിയേക്കാവുന്ന ഒരു ചെറിയ സഹായം മതി ഭൂതകാല പ്രൗഢിയിലേക്ക് മടങ്ങിച്ചെല്ലാൻ വീണ്ടും ഈ മഹാക്ഷേത്രത്തെ പ്രാപ്തമാക്കുന്നതിന്! അതുവഴി നമുക്ക് നേടാം ഒരുപക്ഷെ ഒരു ജന്മത്തെ തന്നെ സാർത്ഥകമാക്കാവുന്ന മഹാദേവന്റെ അമൂല്യമായ അനുഗ്രഹാശിസ്സുകൾ!
Discussion about this post