അഗര്‍ത്തല: ത്രിപുരയില്‍ സപിഎം ഭരണകാലത്തെ അഴിമതികള്‍ പുറത്തെത്തിച്ച് ബിജെപി സര്‍ക്കാര്‍. ഇടത് ഭരണകാലത്ത് നല്കിയ 62,000 റേഷന്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇതിലൂടെ 2.21 ലക്ഷം അനര്‍ഹരാണ് വര്‍ഷങ്ങളോളം റേഷന്‍ ആനുകൂല്യം കൈപ്പറ്റിയത്. സംസ്ഥാനത്ത് 9.6 ലക്ഷം റേഷന്‍ കാര്‍ഡുകളാണ് ആകെയുള്ളത്. പ്രതിമാസം അഞ്ച് കോടി രൂപയുടെ നഷ്ടമാണ് സര്‍ക്കാര്‍ ഖജനാവിനുണ്ടായതെന്നും ഉദ്യോഗസ്ഥരെ നിശബ്ദരാക്കിയാണ് ഇടത് സര്‍ക്കാര്‍ അഴിമതി നടത്തിയതെന്നും ഭക്ഷ്യ വിതരണ വകുപ്പ് മന്ത്രി മനോജ് കാന്തി ദേബ് പ്രതികരിച്ചു.
25 വര്‍ഷത്തെ ഇടത് ഭരണം അവസാനിപ്പിച്ച് സര്‍ക്കാര്‍ രൂപീകരിച്ച ബിജെപി പൊതുവിതരണ സംവിധാനം സുതാര്യമാക്കുന്നതിന് റേഷന്‍ കടകളില്‍ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ മെഷീനും ജിപിഎസ് സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. ഇതിലൂടെയാണ് വ്യാജകാര്‍ഡുകള്‍ കണ്ടെത്തിയത്. റേഷന്‍ കാര്‍ഡുകള്‍ ആധാര്‍ കാര്‍ഡുമായും ബന്ധിപ്പിച്ചു. റേഷന്‍ കാര്‍ഡ് അഴിമതി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി ആയുധമാക്കിയിരുന്നു. വ്യാജ കാര്‍ഡുകളുടെ ഗുണഭോക്താക്കള്‍ സിപിഎം കേഡറുകളായിരുന്നു. റേഷന്‍ കടകളില്‍നിന്നും സൗജന്യമായും കുറഞ്ഞ വിലക്കും ലഭിക്കുന്ന സാധനങ്ങള്‍ മറിച്ചുവില്‍ക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. അര്‍ഹതപ്പെട്ടവരെ തഴഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ നല്‍കിയതായും ആരോപണമുയര്‍ന്നിരുന്നു.
Discussion about this post