ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ ജീവിതകഥ പറയുന്ന ചിത്രം ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ നിരോധിക്കണമെന്ന ഹര്‍ജി ഡല്‍ഹി കോടതി തള്ളി. ഡല്‍ഹി സ്വദേശിയായ ഫാഷന്‍ ഡിസൈനര്‍ പൂജ മഹജന്‍ നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. അതേസമയം ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ ഹര്‍ജിക്കാരി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ മന്മോഹന് സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്മോഹന് സിങ് എന്നാണ് ഈ പുസ്തകത്തിന്റെ പേര്. അനുപം ഖേറാണ് ചിത്രത്തില്‍ മന്മോഹനായി വേഷമിടുന്നത്.വിജയ് രത്നാകര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മന്മോഹന് സിംഗിന് പുറമെ മറ്റൊരു പ്രധാന കഥാപാത്രം കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയാണ്. സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത് ജര്‍മന്‍ നടി സുസന്‍ ബെര്‍നെര്‍ട് ആണ്.ജനുവരി 11നാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷമാണ് സിനിമാസ്വാദകര്‍ക്ക് മുന്നിലേക്ക് ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ എത്തിയത്. മന്‍മോഹന്‍സിങ് എന്ന പ്രധാനമന്ത്രിയിലേക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ രാഷ്ട്രീയ നീക്കങ്ങളിലേക്കും ആഴ്ന്നിറങ്ങുന്നതാണ് സിനിമ. അക്ഷയ് ഖന്ന ബാരുവായും അഹാന കുമാര പ്രിയങ്ക ഗാന്ധിയായും അര്ജുന് മാതുര്‍ രാഹുല്‍ ഗാന്ധിയായും എത്തുന്നു.ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയതിനു പിന്നാലെ ഇതുസംബന്ധിച്ച് ബിജെപി ട്വീറ്റ് ചെയ്തതും കോണ്‍ഗ്രസിനെ ചൊടിപ്പിച്ചു. ചിത്രവുമായി ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്കെല്ലാം മറുപടി നല്കി നായകന് അനുപം ഖേറും രംഗത്തെത്തി.
ചരിത്രത്തെ മാറ്റി മറിക്കാന്‍ കഴിയില്ലെന്നും ചിത്രം വസ്തുതകള്‍ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നുമാണ് അനുപം ഖേര്‍ വ്യക്തമാക്കിയത്. ഏതൊരു ചരിത്ര സംഭവത്തേയും കുറിച്ച് ചലച്ചിത്രം നിര്‍മ്മിച്ചാലും ചരിത്രത്തെയോ വസ്തുതകളെയോ മാറ്റി മറിക്കാന്‍ സാധിക്കില്ല. ഈ ചിത്രത്തിലും അതു തന്നെയേ ചെയ്തിട്ടുള്ളൂവെന്നും അനുപം ഖേർ പറഞ്ഞിരുന്നു.